Asianet News MalayalamAsianet News Malayalam

പോർമുഖം തുറന്ന് ​ഗവർണർ,ലോകായുക്ത അടക്കം ഓർ‍‍ഡിനൻസുകളിൽ ഒപ്പിട്ടില്ല, ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരും

ഓർഡിനൻസ് ലാപ്സാസായാൽ വീണ്ടും ഓർഡിനൻസ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവർണ്ണർ ഒപ്പിടണം

governor vs govt ,The ordinances were not signed, including the Lokayukta
Author
Thiruvananthapuram, First Published Aug 8, 2022, 5:16 AM IST

തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി (lokayukta amendment)അടക്കം 11 ഓർഡിനൻസുകളുടെ (ordinance)കാലാവധി ഇന്ന് തീരാനിരിക്കെ ഒപ്പിടുന്നതിൽ നിലപാട് വ്യക്തമാക്കാതെ ഗവർണർ(governor). ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയ ശ്രമം നടത്തിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടണമെന്നും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ സർക്കാർ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഗവർണർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കാൻ ഉള്ള ഓർഡിനൻസിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്. വിസി നിയമനത്തിൽ മാറ്റം വരുത്തുന്ന ഓർഡിനൻസിലുള്ള അതൃപ്‌തി ഗവർണ്ണർ ചീഫ് സെക്രെട്ടറിയെ അറിയിച്ചു എന്നാണ് വിവരം

 

സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവർണ്ണർ ഈ വിഷയത്തിൽ ഉടക്കിട്ടത്. സർക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിൻറെ സേർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ, 11 ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചുനിൽക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും പരമ പ്രധാനം. പക്ഷെ ഓർഡിനൻസിൻറെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവർണ്ണർ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നൽകുന്നില്ല. 

ഫലത്തിൽ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കിൽ ഓർഡിനൻസ് ലാപ്സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതൽ നിർണ്ണായകമാകും. പരാതിയിൽ വാദം പൂർത്തിയാക്കി കേസ്  ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓർഡിനൻസ് അനിശ്ചിതത്വത്തിലായത്. 

നേരത്തെ വലിയ എതിർപ്പ് ഉയർത്തിയ ഗവർണ്ണർ, മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓ‌ർഡിനൻസിൽ ഒപ്പിടുകയായിരുന്നു. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ ഇത് വരെ പാസ്സാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓർഡിനൻസ് പുതുക്കിയിറക്കിയത്. ഇതിനിടെ വിസി നിയമനത്തിൽ ഗവർണ്ണറുടെ  അധികാരം കവരാനുള്ള നിയമ ഭേദഗതി കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ഏറ്റുമുട്ടുന്നത്.

ഓർഡിനൻസ് ലാപ്സാസായാൽ വീണ്ടും ഓർഡിനൻസ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവർണ്ണർ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓ‌ർഡിനൻസ് വീണ്ടും സർക്കാർ അയച്ചാൽ ഗവർണ്ണർക്ക് ഒപ്പിടാതെ പറ്റില്ല. പക്ഷെ ഇവിടെ ഓർഡിനൻസിൽ തീരുമാനമെടുക്കാതെ രാജ്ഭവൻ നീട്ടിവെക്കുന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. വിസി നിയമന ഓർഡിനൻസിലും സമാന നിലപാടാകും ഗവർണ്ണർ സ്വീകരിക്കാൻ സാധ്യത. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ 12ന് മാത്രമേ തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

Follow Us:
Download App:
  • android
  • ios