രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ ട്രൈബ്യൂണൽ ഇതുവരെ യോഗ്യത തേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താനും നിർദ്ദേശം നൽകി

തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ അഡ് മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 അംഗ അന്തിമപട്ടികയിൽ നിന്ന് രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്താൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. താത്കാലികമായാണ് നിയമനം നടത്തേണ്ടതെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 അംഗ പട്ടിക, കരട് പട്ടികയാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചത് വിവാദമായിരുന്നു. പട്ടികയിൽ പിന്നീട് കൂട്ടിച്ചേർത്തവരെയും പുതുതായി യോഗ്യത നേടിയവരെയും ഉൾപ്പെടുത്തി പുതിയ പട്ടികയുണ്ടാക്കാനുള്ള നടപടി തുടങ്ങാനും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

അന്തിമപട്ടികയിൽ ഇടപെട്ട മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മന്ത്രി എഴുതിയ ഫയലുകൾ അടക്കം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹാജരാക്കി.