ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍. 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു സംവിധാനം വരുന്നു. ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചാണ് വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. എന്നാൽ എപ്പോൾ മുതൽ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദര്‍ശനത്തിന് മണിക്കൂറുകള്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഫെയിസ് ആപ് സംവിധാനവും നടപ്പിലാക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. അപേക്ഷിച്ച ഏജന്‍സികളില്‍ നിന്ന് മികച്ച ഏജന്‍സിക്ക് നടപ്പിലാക്കാനുള്ള ചുമതല കൈമാറും. ക്യു കോംപ്ലക്‌സ് പ്രാവര്‍ത്തികമാകുന്നതു വരെയാണ് ഈ സംവിധാനങ്ങള്‍. അത്യാധുനിക ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. 

ക്ഷേത്ര വികസനത്തിന് ഭൂമി ആവശ്യമാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പത്തു ദിവസത്തിനുള്ളില്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നവീകരിച്ച കൗസ്തുഭം റസ്റ്റ്ഹൗസ് അടുത്ത മാസം ഭക്തര്‍ക്ക് തുറന്നു കൊടുക്കും. ഭക്തരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ഡിജി ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തും. ദര്‍ശനത്തിനുപയോഗിക്കുന്ന ക്ഷേത്രത്തിനുള്ളിലെ ഫ്‌ലൈ ഓവര്‍ മാറ്റി പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടില്ലാതെ കയറുന്നതിന് കഴിയുന്ന പുതിയ ഫ്‌ലൈ ഓവര്‍ രണ്ട് ആഴ്ചക്കകം സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭരണ സമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.