2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചിരുന്നു.ഹർഷിന ആദ്യം  നടത്തിയ സമരം ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകിയതോടെയാണ് അവസാനിപ്പിച്ചത്.  എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്

കോഴിക്കോട്: ശസത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയ ഹ‍‍ർഷിന സർക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ പരാതി. 

ആശുപത്രിക്ക് മുന്നിൽ ഹർഷിന ആദ്യം നടത്തിയ സമരം ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.അഞ്ച് വര്‍ഷം അനുഭവിച്ച വേദനയേക്കാള്‍ വലുതാണ് സര്‍ക്കാര്‍ അനാസ്ഥയുടെ വേദനയെന്ന് ഹര്‍ഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'വയറിനുള്ളിൽ നിന്നാണ് കത്രിക എടുത്തത്, എന്നിട്ടും വ്യക്തത ഇല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്

മന്ത്രി വീണ ജോർജ് നേരിട്ട് എത്തി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. മന്ത്രി പറ്റിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു. എട്ട് മാസമായി നീതിക്കായി നടക്കുന്നു. ചെറിയ ഒരു നഷ്ടപരിഹാരവും പുതിയ ഒരു അന്വേഷണം കൂടി പ്രഖ്യാപിക്കുകയും മാത്രമാണ് ചെയ്തത്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വലിയൊരു കാര്യമല്ലേ എന്ന് മന്ത്രിയുടെ പിഎ ചോദിച്ചു. പല അന്വേഷണം നടന്നു. പല റിപ്പോർട്ടുകൾ വന്നു. ഒരു തീരുമാനവുമായിട്ടില്ല. ഇനി നീതി കിട്ടാതെ മെഡിക്കൽ കോളേജിന് മുന്നിലെ സമരം നിർത്തില്ല എന്നും ഹർഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.