ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എം എൽ എ' വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ എന്ത് നടപടിയെടുത്തു എന്ന് ചോദിച്ച കോടതി, രണ്ട് മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കാൻ കമ്മീഷന് നിർദ്ദേശം നൽകി. കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ ഇടപെടൽ

കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എം എൽ എ' വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി. വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി.

Add Asianetnews as a Preferred SourcegooglePreferred

2 മാസത്തിനകം തീരുമാനമുണ്ടാകണം

ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് ഗോകുൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.