ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തിരുവനന്തപുരം: തനിക്ക് കൊവിഡ് (Covid) ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വീണ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പത്ത് ദിവസത്തിനിടെ ഇരട്ടി വളർച്ചയാണ് കൊവിഡ് കേസുകളിലുണ്ടായത്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പത്ത് ദിവസം മുൻപ് മെയ് 26 ന് കേരളത്തിൽ 723 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളർച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാൽ പത്ത് ദിവസം കഴിഞ്ഞപ്പോൾ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആർ. 4 പേർ കൊവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനവുമാണ്.

Also Read: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മറ്റൊരു തരംഗത്തിന് സാധ്യതയോ?

അതേ സമയം, രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി. പകുതിയിൽ അധികം കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മാസ്ക് ധരിക്കുന്നത് കൃത്യമായി തുടരാനും വാക്സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിർദേശം.