Asianet News MalayalamAsianet News Malayalam

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയിൽ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയിൽ തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

heavy rain alert in malabar
Author
Kozhikode, First Published Jul 30, 2020, 6:47 AM IST

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയിൽ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയിൽ തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടിങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ജില്ലയിൽ പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുറ്റ്യാടിയിൽ കനത്ത മഴയിൽ നിരവധി കടകളിൽ വെള്ളം കയറി.

കനത്ത മഴയിൽ കോട്ടയം ജില്ലയിൽ 52 വീടുകൾക്ക് കേടുപാട് പറ്റി.മഴ തുടരുന്നതിനാൽ ജില്ലയിൽ മൂന്ന് ദുരിതാശ്വസ ക്യാന്പുകൾ തുടങ്ങി.മണർകാട്, അയർക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാന്പുകളിൽ ആകെ 27 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്‍റീനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും.

ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി.

എറണാകുളം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. രാത്രി 1 മണി മുതൽ മഴ പെയ്തിട്ടില്ല. MG റോഡിലെ ഉൾപ്പെടെ വെള്ളക്കെട്ട് മാറി. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലുള്ള ഏതാനും കോളനികളിൽ ഇപ്പോഴും വെള്ളം കെട്ടി നിൽക്കുകയാണ്. കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ തയാറായിരിക്കാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. സായുധ പൊലീസ് സേനയ്ക്കും

മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സ്റ്റേഷനുകള്‍ക്കുമാണ് ഡിജിപി പ്രത്യേക നിർദേശം നൽകിയത്. രക്ഷാപ്രവർത്തനം നടത്തുന്പോൾ കൊവിഡ്
പ്രോട്ടോക്കോള്‍ പരമാവധി പാലിക്കണമെന്നും പൊലീസിനോട് നി‍ർദേശിച്ചിട്ടുണ്ട്
 

Follow Us:
Download App:
  • android
  • ios