സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കോഴിക്കോട് പുഴകൾ കരകവിഞ്ഞു
കോഴിക്കോട് മലയോര മേഖലയില്‍ മഴ ശക്തമാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ ജില്ലയിലെ പുഴകള്‍ കരകവിഞ്ഞോഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞോഴുകി ഏഴ് വീടുകളില്‍ വെള്ളം കയറി
തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴക്കെടുതിയെ നേരിടാനുള്ള പ്രവർത്തനങ്ങളിലാണ് ജില്ലാ ഭരണകൂടങ്ങൾ. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണര്‍കാട് ഗവൺമെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതില്‍ എട്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.
കോഴിക്കോട് മലയോര മേഖലയില്‍ മഴ ശക്തമാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ ജില്ലയിലെ പുഴകള്‍ കരകവിഞ്ഞോഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞോഴുകി ഏഴ് വീടുകളില്‍ വെള്ളം കയറി. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞോഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
മഴയെ തുടർന്ന് ചേർത്തല താലൂക്കിലെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് അന്ധകാരനഴി പൊഴി മുറിക്കാൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ജോലികൾ. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തി. ബോട്ട് ജെട്ടിക്ക് സമീപം മുല്ലശ്ശേരി കനാലിലെ വെള്ളത്തിൽ ഇറങ്ങി നിന്നും നീന്തിയും ആണ് യൂത്ത് കോൺഗ്രസുകാർ സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയാണ് സമരം സംഘടിപ്പിച്ചത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പൂർണ പരാജയമാണെന്നതിൻറെ തെളിവാണ് ഒരു ദിവസത്തെ മഴ കൊണ്ട് നഗരത്തിൽ പലഭാഘത്തും വെള്ളക്കെട്ടുണ്ടായതെന്നാണ് യൂത്ത് കോൺഗ്രസിൻറെ ആരോപണം. വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് യൂത്ത് കോണഗ്രസിൻറെ തീരുമാനം.