സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മധ്യ, തെക്കൻ കേരളത്തിൽ മഴ ശക്തം; തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴ
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ (Heavy Rain) തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് (orange alert). എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മലപ്പുറത്ത് മഴ തീരെയില്ല. കോഴിക്കോട് നഗരത്തിൽ മഴയില്ല , റൂറലിലും ഇതുവരെ കാര്യമായ മഴയില്ല. ഇടുക്കിയിൽ മഴ തുടങ്ങിയിട്ടില്ല.
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.