Asianet News MalayalamAsianet News Malayalam

മഴക്കെടുതി: ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘം കേരളത്തിലേക്ക്

ഭുവനേശ്വറിലെ എൻഡിആര്‍എഫ് മൂന്നാം ബറ്റാലിയനിൽ നിന്ന് ദുരന്തനിവാരണ സേനയുടെ അഞ്ച് ടീം ഇന്ന് കേരളത്തിലെത്തും. ഒരോ ടീമിലും 36 അംഗങ്ങൾ വീതം ഉണ്ടാകും.

heavy rain ndrf in kerala for rescue operations
Author
Thiruvananthapuram, First Published Oct 22, 2019, 9:14 AM IST

മുംബൈ: മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘം കേരളത്തിലേക്ക്. ഭുവനേശ്വറിലെ എൻഡിആര്‍എഫ് മൂന്നാം ബറ്റാലിയനിൽ നിന്ന് അഞ്ച് ടീം ഇന്ന് കേരളത്തിലെത്തും. ഒരോ ടീമിലും 36 അംഗങ്ങൾ വീതം ഉണ്ടാകും. വ്യോമസേനയുടെ ഐഎൽ76 വിമാനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ സംഘം കോഴിക്കോട്ടെത്തും. 

നിലവിൽ നാല് ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ആരക്കോണത്ത് നിന്നുള്ള സംഘത്തെ വിന്യസിച്ചിരിക്കുന്നത്. നിലവിലുള്ള സംഘത്തെ നയിക്കുന്നത് രണ്ട് മലയാളികളാണ്. ഡെപ്യൂട്ടി കമാന്‍റൻറ്റുമാരായ വിജയൻ, വിനോജ് പി ജോസഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. അതേസമയം, എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച യോഗത്തില്‍ പറഞ്ഞു. ആവശ്യമാണെങ്കിൽ കൂടുതൽ സേനകളെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ അവധി

അടുത്ത നാല് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതീവ ജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്‍റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

കനത്ത മഴയ്ക്ക് കാരണം ന്യൂനമർദ്ദം

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും. 24 മണിക്കൂർ നേരം കൊണ്ട് ശരാശരി 5.2 സെന്‍റിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്.  20 സെന്‍റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്. 

ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും  മുന്നറിയിപ്പുണ്ട്. കനത്ത മഴ കേരളമെമ്പാടും ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.

Follow Us:
Download App:
  • android
  • ios