കൊവിഡ് കാലത്തെ കാലവര്‍ഷക്കെടുതി; മുൻകരുതലുണ്ടെന്ന് റവന്യു മന്ത്രി
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ നാല് വിധത്തിൽ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് സൗകര്യം ഉണ്ടാക്കിയിട്ടുള്ളതെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: കാലവര്‍ഷ കെടുതികൾ അതിജീവിക്കാൻ സര്‍ക്കാര്‍ മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്യുന്ന അവസ്ഥയാണ്. നാളെ മുതൽ വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടും കാലവര്‍ഷക്കെടുതിയും റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ടായാൽ ആളുകളെ മാറ്റി പാര്‍പ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾ പദ്ധതികൾ തയ്യാറായിട്ടുണ്ട്.
കൊവിഡ് പകരുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ നാല് വിധത്തിൽ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് സൗകര്യം ഉണ്ടാക്കിയിട്ടുള്ളതെന്ന് റവന്യു മന്ത്രി വിശദീകരിച്ചു.
ആളുകളെ കൂട്ടമായി താമസിപ്പിക്കുന്ന ഇടങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിക്കും. സാമൂഹിക അകലവും മാസ്കും അടക്കം മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അറുപത് വയസ്സിൽ കൂടുതലുള്ളവരെ പ്രത്യേകം താമസിപ്പിക്കാനാണ് തീരുമാനം. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകളിലേക്ക് മാറ്റും. നിലവിൽ വീട്ടു നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടെങ്കിൽ അവരെ മാറ്റാനും പ്രത്യേക സംവിധാനമുണ്ടാകുമെന്ന് റവന്യു മന്ത്രി പറഞ്ഞു.