ട്രിപ്പിൾ ലോക്ക്ഡൗണിൽ കുരുങ്ങി തലസ്ഥാനം; നഗരാതിര്‍ത്തികളിൽ വൻ വാഹനത്തിരക്ക്
കര്‍ശന നിയന്ത്രണം ആണ് നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. അതിരാവിലെ എത്തിയ വാഹനങ്ങളുടെ നീണ്ട നിര നിയമപാലകരേയും പ്രതിസന്ധിയിലാക്കി
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയതോടെ തലസ്ഥാന നഗരത്തിലെ ഇടറോഡുകളിൽ രാവിലെ വാഹനങ്ങളുടെ വൻ നിര. തിരക്കു നിയന്ത്രിക്കാൻ പലപ്പോഴും പൊലീസ് പാടുപെട്ടു. കര്‍ശന നിയന്ത്രണം ആണ് നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ടായിരുന്നത്. പ്രധാന ആറ് വഴികൾ ഒഴികെ ബാക്കിയെല്ലാം അടച്ചിട്ടു. രാവിലെ ഓഫീസുകളിലേക്ക് എത്താനിറങ്ങിയവരും അവശ്യ സര്‍വ്വീസുകാരും മറ്റുമാണ് വാഹനങ്ങളുടെ നിരയിൽ അകപ്പെട്ട് പോയത്.
തലസ്ഥാന നഗരത്തിലേക്ക് എത്താനുള്ള ഇടറോഡുകൾ എല്ലാം പൊലീസ് അര്‍ധരാത്രി തന്നെ അടച്ചു. എല്ലാ റോഡിലും പരിശോധന സംഘങ്ങളും ഉണ്ട്. ആറും ഏഴും ഇടത്ത് പരിശോധന പൂർത്തിയാക്കി വേണം നഗരത്തിലേക്ക് പ്രവേശിക്കാൻ. അടച്ചിട്ട വഴിയിൽ നിന്ന് ആളുകളെ വഴി തിരിച്ച് വിട്ടതോടെയാണ് വാഹനങ്ങളുടെ വൻ നിര തന്നെ രൂപപ്പെട്ടത്.
അതേ സമയം അവശ്യ സര്‍വ്വീസുകൾക്ക് കടുത്ത നിയന്ത്രണം തലസ്ഥാന നഗരത്തിൽ ഏര്‍പ്പെടുത്തിയിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലാണ് നിയന്ത്രണം എന്നാണ് പൊതു വിലയിരുത്തൽ ഉള്ളതെങ്കിലും ഇത്തരം സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona