ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
തിരുവനന്തപുരം: ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം. ബിഎൽഒമാരുടെയും സൂപ്രവൈസർമാരുടെയും ജോലിയുടെ കാഠിന്യം തെളിയിക്കുന്നതാണ് ഓഡിയോ. പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിനെ തുടര്‍ന്ന് ബിഎൽഒമാർ നേരിടുന്ന പ്രതിസന്ധികളെപറ്റി വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ആരാണ് ബിഎൽഒ?
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ. ഒരു ബൂത്തിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ മേൽനോട്ടം ബിഎല്‍ഒയ്ക്ക് ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, വില്ലേജ് ലെവൽ വർക്കർമാർ തുടങ്ങിയവരെ എല്ലാം ബിഎൽഒ ആയി നിയമിക്കും. വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരെ ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ വരുത്തൽ എന്നിവയുടെ ചുമതല ബിഎല്‍എക്കാണ്. വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വീട്ടിൽ ചെന്ന് പരിശോധന നടത്തുക, വോട്ടർമാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ബിഎല്‍ഒയുടെ ചുമതലയിൽ വരും.
ഇത്തവണ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണംനടക്കുന്നതിനാൽ കടുത്ത ജോലി ഭാരത്തിലാണ് ബിഎല്‍ഒമാർ എന്ന് ആരോപണം ഉയർന്നിരുന്നു. ഓരോ ബിഎൽഒമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ടാർജറ്റ് നിശ്ചയിച്ച് നൽകിയിരുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അതിവേഗം എന്യൂമറേഷൻ ഫോറം വിതരണത്തിന് സമ്മർദ്ദം ഉണ്ടായിരുന്നു. ഒരു ദിവസം ആയിരത്തിനു മുകളിൽ ഫോമുകൾ വിതരണം ചെയ്യാനുള്ള ടാർജറ്റ് വരെ നൽകിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പുതിയ ബിഎൽഒമരെ നിശ്ചയിച്ചപ്പോൾ അവർക്ക് പ്രദേശത്തെക്കുറിച്ച് ധാരണയുണ്ടോയെന്ന് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരാഞ്ഞിട്ടില്ല എന്നും വിമർശനം ഉയരുന്നുണ്ട്.
ബിഎൽഒമാർ നേരിടുന്ന പ്രശ്നങ്ങൾ
1. നാലുദിവസംകൊണ്ട് ആയിരം മുതൽ 1200 ഫോമുകൾ വരെ വിതരണം ചെയ്യണം. ഓരോ ഫോമും വിതരണം ചെയ്യുമ്പോൾ അത് സ്കാൻ ചെയ്തു ഡാറ്റ ബേസിൽ അപ്ഡേറ്റ് ചെയ്യണം.
2. ശരാശരി വിതരണം പൂർത്തിയാക്കാൻ ആകുന്നത് 150 മുതൽ 200ന് താഴെ വരെ മാത്രം
3. ഒരേ വീട്ടിലെ ഫോമുകൾ വിതരണം ചെയ്യാനായി നൽകുന്നത് പല ഊഴങ്ങളായി. ഒരേ പ്രദേശത്ത് വീണ്ടും വീണ്ടും ഇത് കാരണം പോകേണ്ടിവരുന്നു.
4. പല ആളുകളുടെയും പേരുകൾ പഴയ പട്ടികയിൽ ഇല്ല എന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം. അത് പരിഹരിക്കാൻ മണിക്കൂറുകൾ ചില വിടേണ്ടിവരുന്നു.
5. വിതരണം ചെയ്യുന്ന ഫോമുകളുടെ എണ്ണം കുറഞ്ഞാൽ അത് പറഞ്ഞ് ഗ്രൂപ്പുകളിൽ ചുമതലയുള്ള വില്ലേജ് ഓഫീസർമാരും കലക്ടറേറ്റ് ഉദ്യോഗസ്ഥരും ശാസിക്കുന്നു.
6. താമസം മാറിപ്പോയവർ നിരന്തരം വിളിക്കുകയും ഫോം അവിടെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
7. ആളുകളെ കൃത്യമായി കണ്ടെത്താൻ ആകുന്നില്ല. പലരും താമസം മാറിയിരിക്കുന്നു.
8. ഇതിനുപുറമേ ഓരോ പ്രദേശത്തും ഫോം കൃത്യമായി എത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാരുടെ സമ്മർദ്ദം.
9. എസ്ഐആറിനെ കുറിച്ചുള്ള ആശങ്കകൾ കാരണം ജനങ്ങളുടെ സഹകരണമില്ലായ്മ.
10. ഹോം വിതരണം ചെയ്യാൻ എത്തുമ്പോൾ പല വീടുകളിലും ആളില്ല പൂട്ടിയ നിലയിൽ ഫോം വിതരണം നടക്കുന്നില്ല.



