എറണാകുളത്ത് ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുടങ്ങി; 250 പേരെ മാറ്റി പാർപ്പിച്ചു
കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ഉണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കും. ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാർപ്പിച്ചു.
കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെൽപ് ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ഉണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കും. ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാർപ്പിച്ചു.
ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും.കൊവിഡ് കാരണം ക്യാമ്പുകളിൽ കഴിഞ തവണത്തെ പോലെ കൂടുതൽ പേരെ പാർപ്പിക്കാൻ കഴിയില്ല. ഇതനുസരിച്ചുള്ള ക്രമീകരണം വരുത്തിയിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് താമസിക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കും.
ഭൂതത്താൻ കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകൾ തുറന്നിരിക്കുകയാണ്. പെരിയാറിൽ വെള്ളം ഉയരുന്നതിനനുസരിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് ക്രമപ്പെടുത്തും. സമീപ ജില്ലകളിലെ ഡാമുകളിലെ നില അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നേവി പൊലീസ് ഫയർഫോഴ്‍സ് ദുരന്തനിവാരണ സേന അടക്കം എല്ലാവരേയും ചേർത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യ സമയത്ത് ഇവരുടെ സേവനം തേടുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ തുറവൂർ, മഞ്ഞപ്ര, ചൊവ്വര, കാലടി വില്ലേജുകളിൽ കാറ്റിലും മഴയിലും ഏഴ് വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.