എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി.
കൊച്ചി: നടിയും അമ്മ സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോന് എതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്. എഫ് ഐ ആറിലെ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് പരാതി നൽകിയതെന്നും കോടതി കണ്ടെത്തി.
അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയെ അപകീർത്തിപ്പെടുത്താൻ നൽകിയ കേസ് ആണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ച് നടി സാമ്പത്തിക ലാഭം നേടിയെന്ന് ആരോപിച്ചാണ് സ്വകാര്യ വ്യക്തി പരാതി നൽകിയത്. ശ്വേത മേനോന് വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവരാണ് ഹാജരായത്.
