ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ 2021 എന്ന പേരിലുള്ള നിയമനിർമാണത്തിന്‍റെ  കരട് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

കൊച്ചി: ലക്ഷദ്വീപ് വികസനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേഷൻ കൊണ്ടുവരുന്ന നിയമ നി‍ർമാണത്തെപ്പറ്റി പൊതു ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ലോക്ഡൗണായതിനാൽ അഭിപ്രായം അറിയിക്കാൻ സാവകാശം തേടി ലക്ഷദ്വീപ് നിവാസികൾ തന്നെ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അഡ്മിനിസ്ട്രേഷനും ജനങ്ങളുമായി മികച്ച ആശയ വിനിമയം ആവശ്യമാണെന്നും കോടതി പരാമർശിച്ചു.

ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ 2021 എന്ന പേരിലുള്ള നിയമനിർമാണത്തിന്‍റെ കരട് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ലോക്ഡൌൺ ആയതിനാൽ കരട് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ഒരു മാസത്തെ സാവകാശം കൂടി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ആവശ്യത്തിന് സമയം അനുവദിച്ചതാണെന്നും 593 അഭിപ്രായങ്ങൾ ഇതേവരെ പൊതുജനങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും കൂടുതൽ സമയം അനുവദിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 

എന്നാൽ അഡ്മിനിസ്ട്രേഷൻ നടപ്പാക്കുന്ന നിയമപരിഷ്കാരത്തോട് പൊതു ജനങ്ങൾക്കിടയിൽ വലിയ വിയോജിപ്പ് ഉണ്ടെന്നും നടപടികൾ ഏകപക്ഷീയമാണെന്നും ഹ‍ർജിക്കാർ നിലപാടെടുത്തു. ഇതോടെയാണ് രണ്ടാഴ്ചത്തെക്കുടി സമയം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുതായി ലഭിക്കുന്ന നിർദേശങ്ങൾ അഡ്മിനിസ്ട്രേഷൻ കേന്ദ്ര സർക്കാരിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. 

ഇതിനിടെ ലക്ഷ ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ ഇന്നും പ്രതിഷേധം തുടർന്നു. കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകർ ചാണകം വെളളം തളിച്ച് പ്രതിഷേധിച്ചു. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.