നിയമസഭയിലെ കയ്യാങ്കളി കേസ് ഉടൻ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം
കേസ് നീട്ടികൊണ്ടു പോകുന്നത് ഉചിതം അല്ല. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനു എതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ടു പോകുന്നത് ഉചിതം അല്ല. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
2015ൽ ആയിരുന്നു നിയമസഭയിലുണ്ടായ കയ്യാങ്കളിയെത്തുടർന്ന് എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി. ഈ അപേക്ഷ നിലനിൽക്കുന്നതിനാൽ മറ്റു നടപടികൾ നിലച്ചിരിക്കുകയായിരുന്നു. സർക്കാർ ഹർജി നിലനിൽക്കുന്നു എന്നത് കൊണ്ട് കേസ് അനന്തമായി നീട്ടികൊണ്ടു പോകരുതെന്നും ഹൈക്കോടതി ഇന്ന് നിർദ്ദേശിച്ചു.
അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള എൽഡിഎഫ് എംഎൽഎമാരുടെ ശ്രമങ്ങളാണ് നിയമസഭ അതിനു മുമ്പ് കാണാത്ത തരത്തിലുള്ള സംഭവങ്ങളിലേക്ക് വഴി വച്ചത്. പ്രതിഷേധങ്ങൾക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉൾപ്പടെയുള്ളവ തകർന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.