ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായുള്ള ശാന്തകുമാറിന്റെ മുൻ കാലയളവിൽ ഏതെങ്കിലും തരത്തിൽ പ്രതികൂല വിജിലൻസ് റിപ്പോർട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോ‍ർഡിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചത്.

കൊച്ചി: ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി അനുമതി. പി.എസ്.ശാന്തകുമാറിനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനാണ് അനുമതി. ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ ഒ.ജി.ബിജുവിന് പകരം പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാന്തകുമാറിന് ഇന്ന് ചുമതലയേല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. 2026–27 കാലയളവിലേക്കുള്ള നിയമനത്തിനാണ് കോടതിയുടെ അംഗീകാരം. ദേവസ്വം ബോര്‍ഡിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായുള്ള ശാന്തകുമാറിന്റെ മുൻ കാലയളവിൽ ഏതെങ്കിലും തരത്തിൽ പ്രതികൂല വിജിലൻസ് റിപ്പോർട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോ‍ർഡിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥർ സ്ഥിരമായി ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെയാണ് ഹൈക്കോടതി രം​ഗത്തെത്തിയത്.

ഹൈക്കോടതി അനുമതി ഇല്ലാതെയാണ് ബിജുവിന് ബോർഡ് പുനർ നിയമനം നൽകിയത്. അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരി​ഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയിൽ ഉൾപ്പെടെ ബിജുവിൻ്റെ പങ്ക് സംശയിച്ചിരുന്നു. ഇതിനെതുടർന്നാണ് ബിജുവിനെ മാറ്റാൻ പുതിയ സർക്കാർ തീരുമാനിച്ചത്. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്.