എൽദോസ് കുന്നപ്പളിക്കെതിരായ പരാതിക്കാരിയെ മർദ്ദിച്ച കേസ്: അഭിഭാഷകരെ പ്രതി ചേർത്തതിന് സ്റ്റേ
പരാതിക്കാരിയെ മർദ്ദിച്ചെന്ന കേസിൽ നേരത്തെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു
കൊച്ചി: എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ അഭിഭാഷകരെ പ്രതി ചേർത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവിൽ, അലക്സ് എം സക്കറിയ, പിഎസ് സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആണ് ഉത്തരവ്. പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസിൽ വച്ച് മർദ്ദിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ പോലീസിൻ്റെ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേസിൽ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയച്ചു.
തങ്ങൾക്കെതിരായ പരാതിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് ഹർജിയിൽ അഭിഭാഷകർ ആരോപിച്ചത്. എൽദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നൽകുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യമെന്നായിരുന്നു അഭിഭാഷകർ ഹര്‍ജിയിൽ ആരോപിച്ചത്. പരാതിക്കാരിയെ മർദ്ദിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇത് തെളിയിക്കാൻ സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.
വഞ്ചിയൂർ പൊലീസാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരെ കേസെടുത്തത്. പരാതിക്കാരിയെ മർദ്ദിച്ചെന്ന കേസിൽ നേരത്തെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്.