കൊവിഡ് കാലത്തെ കേസുകൾ തീര്‍ക്കാൻ പ്രത്യേക കോടതി: ജില്ലാ ജഡ്ജിമാരോട് അഭിപ്രായം തേടി ഹൈക്കോടതി
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസുകൾ രജിസ്റ്റര്‍ ചെയ്യാൻ തുടങ്ങിയത്. ആയിരക്കണക്കിന് കേസുകളാണ് ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊച്ചി: ലോക്ഡൗണിലും തുടര്‍ന്നിങ്ങോട്ടുമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ പേരിലുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. കൊവിഡ് കേസുകൾ പരിഗണിക്കാൻ വേണ്ടി മാത്രമായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യത്തിൽ കേരള ഹൈക്കോടതി ജില്ലാ ജഡ്ജിമാരോട് അഭിപ്രായം തേടിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസുകൾ രജിസ്റ്റര്‍ ചെയ്യാൻ തുടങ്ങിയത്. ആയിരക്കണക്കിന് കേസുകളാണ് ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം നിലവിൽവന്നശേഷം എല്ലാ ജില്ലകളിലും രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാനും ഈ കേസുകൾ പരിഗണിക്കാൻ പ്രത്യേക വിചാരണ കോടതി സ്ഥാപിക്കുന്നതിൽ അഭിപ്രായമറിയിക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻ്റ് രജിസ്ട്രാറാണ് എല്ലാ ജില്ലാ ജഡ്ജിമാർക്കും കത്ത് നൽകിയത്.