പള്ളിത്തർക്കകേസുകളിൽ ഇന്ന് ഹൈക്കോടതി വിധി
കട്ടച്ചിറ സെന്‍റ് മേരീസ്, വരിക്കോലി പള്ളികളിലെ സഭാതർക്കത്തിൽ ഇന്ന് ഹൈക്കോടതി വിധി. ഉടമസ്ഥാവകാശം തങ്ങൾക്കെന്ന് ഓർത്തഡോക്സ് വിഭാഗം. സുപ്രീംകോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് യാക്കോബായക്കാർ.
കൊച്ചി: കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് ഓർത്തഡോക്സ് വിഭാഗം അവകാശപ്പെടുന്നത്.
കോടതി ഉത്തരവനുസരിച്ച് പള്ളിയിൽ പ്രവേശിക്കാനെത്തിയപ്പോൾ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താൻ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ കോടതി ഉത്തരവിനെ ഓർത്തഡോക്സ് വിഭാഗം ദുർവ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്. ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ നൽകുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.