ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്. എൽ. എൽ ലൈഫ്കെയർ ലിമിറ്റഡ്
തിരുവനന്തപുരം: ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്. എൽ. എൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്. എൽ. എൽ). ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആർത്തവ കപ്പ് നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയർത്തി. ഇതോടെയാണ് ആകെ വാർഷിക ഉൽപ്പാദനശേഷി 50 ലക്ഷം എന്ന അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിയത്. നവീകരിച്ച ഉൽപ്പാദന യൂണിറ്റിന്‍റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുൻഗണനകൾക്കനുസൃതമായി ആഭ്യന്തര ഉൽപ്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.

ഉൽപ്പാദനശേഷി വർധിപ്പിച്ചതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം കൂടുതൽ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ എച്ച്. എൽ. എല്ലിന് സാധിക്കും. എച്ച്. എൽ. എല്ലിന്‍റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുക. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ എച്ച്. എൽ. എല്ലിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ എച്ച്. എൽ. എൽ മാനേജ്‌മെന്‍റ് അക്കാദമിയാണ് (എച്ച്എംഎ) 'തിങ്കൾ' പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകൾക്ക് ആർത്തവാരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും, സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എച്ച്എംഎ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ. കൃഷ്ണ എസ്. എച്ച്. പറഞ്ഞു. പ്രതിവർഷം ലക്ഷക്കണക്കിന് ടൺ സാനിറ്ററി നാപ്കിൻ മാലിന്യങ്ങളാണ് പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്നത്. ഇതിന് തടയിടാൻ പദ്ധതിക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനകം 15 ലക്ഷം 'തിങ്കൾ' കപ്പുകളാണ് എച്ച്. എൽ. എൽ വിതരണം ചെയ്തത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ് നൽകിയത്. ഈ വർഷവും വിതരണത്തിൽ മുൻഗണന കേരളത്തിന് തന്നെയായിരിക്കുമെന്ന് ഡോ. കൃഷ്ണ കൂട്ടിച്ചേർത്തു.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആർത്തവ കപ്പുകൾ നൽകുന്നതിനൊപ്പം തന്നെ, ഇവ എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ച് സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസുകളും എച്ച്എംഎ നടത്തുന്നുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനും സ്ത്രീകൾക്ക് മികച്ച ആരോഗ്യസുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ഇന്ത്യയിൽ വർഷം തോറും 12.3 ബില്യൺ സാനിറ്ററി പാഡ് അവശിഷ്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഈ വലിയ പരിസ്ഥിതി പ്രശ്നത്തിനുള്ള ഏറ്റവും മികച്ച ബദലാണ് ആർത്തവ കപ്പുകൾ. എഫ്ഡിഎ അംഗീകാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് നിർമ്മിക്കുന്ന തിങ്കൾ കപ്പുകൾ തികച്ചും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. വർഷങ്ങളോളം കേടുപാടുകൾ കൂടാതെ വീണ്ടും ഉപയോഗിക്കാനാകുന്നതിനാൽ സാധാരണക്കാരായ സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും; ഒപ്പം പരിസ്ഥിതിക്ക് ദോഷകരവുമല്ല.
സൗജന്യമായി നൽകുന്ന 'തിങ്കൾ' കപ്പുകൾക്ക് പുറമെ, എച്ച്എൽഎല്ലിന്റെ 'വെൽവെറ്റ്' (Velvet), 'കൂൾ കപ്പ്' (Cool Cup) എന്നീ ആർത്തവ കപ്പുകൾ വിപണിയിൽ ലഭ്യമാണ്. ഇതിന് പുറമെ ഹാപ്പി ഡെയ്‌സ്, ഫ്രീഡെയ്‌സ്, സഖി എന്നീ ബ്രാൻഡുകളിൽ സാനിറ്ററി നാപ്കിനുകളും എച്ച്. എൽ. എൽ നിർമ്മിക്കുന്നുണ്ട്. ഇതിൽ 'ഹാപ്പി ഡേയ്‌സ്' ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനാണ്. ഇന്ത്യയുടെ കുടുംബാസൂത്രണ, ആരോഗ്യ മേഖലകളിൽ വലിയ സംഭാവനയാണ് എച്ച്. എൽ. എൽ നൽകുന്നത്. മൂഡ്‌സ്, ഉസ്താദ്, നിരോധ് എന്നീ കോണ്ടം ബ്രാൻഡുകൾ, കോപ്പർ-ടി ഉൽപ്പന്നങ്ങളായ ടി-കെയർ, എം-കെയർ, ഹോർമോൺ അടങ്ങിയിട്ടില്ലാത്ത ‘സഹേലി പ്ലസ്’ ഉൾപ്പെടെയുള്ള ഗർഭനിരോധന ഗുളികകൾ, അടിയന്തര ഗർഭനിരോധന ഗുളികകൾ തുടങ്ങി വലിയൊരു മെഡിക്കൽ ഉൽപ്പന്ന നിര തന്നെ കമ്പനിക്കുണ്ട്.



