എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി

കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ. കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്.കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു. 

മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകൾ ഷബ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോവിഷമത്തിൽ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു. തന്‍റേയും മാതാവിന്‍റേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. ഇതിനിടെ വിദേശത്തെതൊഴിൽ നഷ്ടപ്പെട്ട് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോൾ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു

പെരുവഴിയിലാക്കി ജപ്തി : വീട് വിറ്റ് തിരിച്ചടക്കാമെന്ന ആവശ്യം തള്ളി, മതിയായ സമയം നൽകിയെന്ന് കേരളബാങ്ക്