ഹണി റോസിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തുന്നത്

കൊച്ചി: രാഹുൽ ഈശ്വറിനെതിരായ ഹണി റോസിന്‍റെ പരാതിയിൽ ഇതുവരെയും പൊലീസ് കേസെടുത്തില്ല. പരാതിയിൽ നേരിട്ട് കേസെടുക്കണോ എന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും തുടർ നടപടിയെന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. ഹണി റോസിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൈബറിടത്തിൽ സംഘടിത അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

അതിനിടെ രാഹുൽ ഈശ്വറിനെതിരെ മറ്റൊരു പരാതി കൂടി പൊലീസിന് ലഭിച്ചു. തൃശ്ശൂർ സ്വദേശി സലീം ആണ് എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ രാഹുൽ ഈശ്വർ മോശം പരാമർശം നടത്തിയെന്നാണ് സലീമിന്‍റെ പരാതിയിൽ പറയുന്നത്.

അതിനിടെ പുറത്തുവരുന്ന മറ്റൊരു വാർത്ത ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി എന്നതാണ്. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം.

ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം രാഹുൽ വിമർശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്. രാഹുൽ ഈശ്വറിന്‍റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമം. വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. രാഹുലുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം