രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം

പാലക്കാട്: ചിറ്റൂര്‍ തത്തമംഗലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തി. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് നാല്പത്തിയഞ്ച് കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ടം നടത്തിയത്. ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലിരിക്കുമ്പോഴാണ് തത്തമംഗലത്ത് കുതിരയോട്ടം സംഘടിപ്പിച്ചത്. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം. നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പിക്കുകയായിരുന്നു

സംഘാടകരുള്‍പ്പടെയുള്ളവര്ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിനാണ് കേസെടുത്തത്. വേലയുടെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ വാദിക്കുന്നത്. ചടങ്ങ് നിയന്ത്രിക്കാനോ നിര്‍ത്തിവയ്ക്കാനോ ജില്ലാ ഭരണകൂടം നയപടിയെടുത്തില്ലെന്നുമാണ് ഇപ്പോഴുയരുന്ന ആക്ഷേപം. ഒരുകുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെയും റോഡിലിറക്കുകയായിരുന്നു.