ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിൻ്റെ ഭാര്യ ജുമൈല എന്ന അമ്പതുകാരിയെ വ്യാഴാഴ്ച പുലർച്ചെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.

തൃശ്ശൂർ: ഗുരുവായൂരില്‍ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന് ആരോപണം. പലിശക്കുടിശികയെത്തുടര്‍ന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പ്. ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിൻ്റെ ഭാര്യ ജുമൈല എന്ന അമ്പതുകാരിയെ വ്യാഴാഴ്ച പുലർച്ചെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം മൃതദേഹം സംസ്കരിച്ചു.

പിന്നീടാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുന്നത്. ഒരു കൊല്ലം മുമ്പ് നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും ജുമൈല അമ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മാസം പതിനായിരം വച്ച് എട്ടുമാസത്തോളം മടക്കി നല്‍കി. രണ്ടു മാസമായി പണം നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുബത്തിന്‍റെ പരാതി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.