പ്രതികള്‍ക്ക് ഷംനയുടെ നമ്പര്‍ എങ്ങനെ കിട്ടി? ദുരൂഹതയെന്ന് അമ്മ റൗലാബി
സിനിമാ മേഖലയിലുള്ളവർ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ല. പൊലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായും റൗലാബി
കൊച്ചി: ബ്ലാക്ക് മെയില്‍ കേസില്‍ അന്വേഷണം തൃപ്‍തികരമെന്ന് ഷംനയുടെ അമ്മ റൗലാബി. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പ്രതികൾക്ക് ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. തട്ടിപ്പ് സംഘത്തിന് പിന്നിൽ ഇടനിലക്കാരുണ്ടോയെന്ന് അറിയില്ല. സിനിമാ മേഖലയിലുള്ളവർ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ല. പൊലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായും റൗലാബി പറഞ്ഞു.
അതേസമയം ബ്ലാക് മെയിലിംഗ് കേസിൽ പരാതി പിൻവലിക്കാൻ യുവതികളെ പ്രതികള്‍ സമ്മർദ്ദം ചെലുത്തുന്നതായിവിവരങ്ങള്‍ പുറത്തുവന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് മുഖ്യ പ്രതി റഫീഖ് ആണ് പരാതിക്കാരിയെ വിളിച്ച് കേസിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത്. 18 യുവതികളെ തട്ടിപ്പ് സംഘം വലയിൽ വീഴ്ത്തിയെന്നാണ് തിരിച്ചറിഞ്ഞെന്നും 9 പ്രതികൾ കേസിലുണ്ടെന്നും ഐ ജി വിജയ് സാഖറെ കൊച്ചിയിൽ പറഞ്ഞു.
മോഡലിംഗിനെന്ന വ്യാജേന പാലക്കാട്ടെ ഹോട്ടലിൽ എത്തിച്ച് പണംവും സ്വർണ്ണവും കവർന്ന സംഭവത്തിൽ മാർച്ച് 16നാണ് പെൺകുട്ടികൾ എറണാകുളം നോർത്ത് പൊലീസില്‍ പരാതി നൽകുന്നത്. ഷംന കാസിമിനെ സംഘം പറ്റിക്കുന്നതിന് മുൻപായിരുന്നു ഇത്. ഈ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്ലാക് മെയിലിഗ് കേസിലെ മുഖ്യ പ്രതി റഫീഖ് യുവതിയെ വിളിച്ചത്. സ്വർണ്ണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരിച്ച് നൽകാമെന്നും റഫീഖ് യുവതിയോട് പറഞ്ഞിട്ടുണ്ട്.