ജില്ലാ കളക്ടറും ജില്ലാ  പൊലീസ് മേധാവിയും പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു

കാസർകോട്: ആലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിൽ കെട്ടിയാടിയ തെയ്യക്കോലത്തിന്‍റെ അടിയേറ്റ് നിരവധി ആളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

ഡിസംബറിൽ കാസർകോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നവംബർ 2 ന് രാത്രി കെട്ടിയാടിയ മൂവാളംകുഴി ചാമുണ്ഡി തെയ്യകോലത്തിന്‍റെ തോറ്റമാണ് ലാത്തിചാർജ് പോലെ ഭക്‌തരെ ഓടിച്ചിട്ട് തല്ലിയത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

തെയ്യകോലത്തിന്റെ കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തർക്ക് നേരേ ഓങ്ങാറുണ്ട്. തെരുവത്ത് ക്ഷേത്രത്തിൽ നടന്നത് കരുതികൂട്ടിയുള്ള മർദ്ദനമാണെന്നെന്ന വിലയിരുത്തലുകള്‍ വരെ ഉണ്ടായി. നിരവധി ചെറുപ്പകാർക്കും തെയ്യക്കോലത്തിന്‍റെ അടിയേറ്റിരുന്നു.