ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത തടസ്സം മൂലം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ബുദ്ധിമുട്ടിലാണെന്ന പരാതിയിലാണ് നടപടി.

തിരുവനന്തപുരം: ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റെയിൽവേയും സത്വര നടപടികൾ സ്വീകരിക്കണം. ജില്ലാ കളക്ടർ നിർമ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മേൽപ്പാലം പണിയുടെ പേരിൽ ഗതാഗതം തടഞ്ഞതോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണെന്ന പരാതിയിലാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

2020 ഒക്ടോബർ 19 ന് മേൽപ്പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് മേൽപ്പാല നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റയിൽവേക്കും നിർദ്ദേശം നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. നടപടികൾക്ക് തടസം നേരിട്ടാൽ ജില്ലാ വികസന യോഗത്തിൽ ഉന്നയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചുതെങ്ങ് സാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.