ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ ക്വാറന്‍റീനിലൂടെയാണ് ഇവർ കൊവിഡിനെ അകറ്റി നിർത്തുന്നത്.

തൊടുപുഴ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയാവുകയാണ് ഇടമലക്കുടി. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ ക്വാറന്‍റീനിലൂടെയാണ് ഇവർ കൊവിഡിനെ അകറ്റി നിർത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഒന്നര വർഷമായി ഇടമലക്കുടി പഞ്ചായത്തിലെ മൂവായിരത്തോളം പേർ കൊവിഡിനെ അകറ്റി നിർത്തുന്നു. മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കൽ നാട്ടുകാർ ജീപ്പ് വിളിച്ച് പോയി മൂന്നാറിൽ നിന്ന് വാങ്ങി വരും. കൊവി‍ഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേർന്ന് തീരുമാനിച്ചു. പകരം ഒരാൾ പോയി ആവശ്യ സാധനങ്ങൾ വാങ്ങും. സാധനങ്ങൾ വാങ്ങിവരുന്നയാൾ രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ പോകും.

26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവർക്കല്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവർ വരുന്നുണ്ടോ എന്ന് അറിയാൻ പഞ്ചായത്തും ഊരുമൂപ്പൻമാരും ചേർന്ന് വഴികളിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല. പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ കുടികളിലേക്ക് പോകാൻ വനംവകുപ്പ് ആർക്കും പാസ് നൽകാതെയായി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇടമലക്കുടിക്കാരുടെ വിജയ മാതൃക കണ്ട് മറയൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആദിവാസി കുടികളിലുള്ളവരും സെൽഫ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona