മുകേഷിന്റെ ഫോണ്‍ സംഭാഷണ വിവാദം; കുട്ടിയെ തിരിച്ചറിഞ്ഞു, കുട്ടിയുടെ വീട്ടുകാര്‍ സിപിഎം അനുഭാവികള്‍
സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്.
പാലക്കാട്: മുകേഷ് എംഎൽഎയെ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മുകേഷിനെ വിളിച്ചത്. കൂട്ടുകാരന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചാണ് വിളിച്ചതെന്നും സിനിമ നടന്‍ കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി പറയുന്നു. എംഎൽഎ തന്നെ വഴക്കുപറഞ്ഞതിൽ വിഷമമില്ലെന്ന് സിപിഎം നേതാക്കൾക്ക് ഒപ്പം മാധ്യമങ്ങളെ കണ്ട കുട്ടി പറഞ്ഞു. കുട്ടിയുടെ വീട്ടുകാര്‍ സിപിഎം അനുഭാവികളും കുട്ടി ബാലസംഘത്തിന്‍റെ നേതാവുമാണ്. പ്രശ്നം പരിഹരിച്ചെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു.
സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാർത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎൽഎ കയർക്കുന്ന ശബ്ദ ശകലമാണ് വിവാദമായിരിക്കുന്നത്. മുകേഷിനെതിരെ കേസെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എം എസ് എഫ് പരാതി നൽകി. അതേസമയം, സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രമാണ് താൻ നടത്തിയതെന്നും മുകേഷ് വിശദീകരിച്ചു.
അത്യാവശ്യ കാര്യത്തിനായി ആറുതവണ വിളിച്ച കുട്ടിയോട് കാര്യമെന്തെന്ന് അന്വേഷിക്കുന്നതിന് പകരം സ്ഥലം എംഎൽഎയെ കണ്ടെത്തി പരാതി പറയാനായിരുന്നു കൊല്ലം എംഎൽഎയുടെ ഉപദേശം. സംഭവം വിവാദമായതോടെ, മുകേഷ് എംഎൽഎക്കെതിരെ കോൺഗ്രസും എംഎസ്എഫും രംഗത്തത്തി. ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ കേസ്സെടുക്കണമന്ന് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. എന്നാൽ മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് തനിക്ക് ഫോൺ കോൾ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും എംഎൽഎ മുകേഷ് പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona