Asianet News MalayalamAsianet News Malayalam

വെറുതെ ഒരു മെഡി. കോളേജ്! ഇടുക്കിക്ക് ഇത്തവണയും അംഗീകാരമില്ല, രോഗികൾക്ക് മതിയായ ചികിത്സയും കിട്ടുന്നില്ല

മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ൽ ആണ് ഇടുക്കി മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിനുള്ള അംഗീകാരം റദ്ദായത്

idukki medical college didnt get approval for mbbs admission
Author
Idukki, First Published Jul 22, 2022, 7:01 AM IST

ഇടുക്കി: മലയോര മേഖലയിലുള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിന് (Idukki medical college)ഇത്തവണയും അംഗീകാരമില്ല. നാഷണൽ മെഡിക്കൽ കമ്മീഷൻ (nationalmedical commission)നിർദേശിച്ച പോരായ്മകൾ പരഹരിച്ച് റിപ്പോർട്ട് നൽകി മറുപടിക്കായി കാത്തിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾക്ക് മതിയായ ചികിത്സയും കിട്ടുന്നില്ല.

2014 സെപ്റ്റംബർ 18. ഏറെ കൊട്ടിഘോഷിച്ച് ഇടുക്കി മെഡിക്കൽ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് അന്നാണ്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രി മെഡിക്കൽ കോളജാക്കി. അടുത്ത രണ്ടു വർഷം 50 വിദ്യാർത്ഥികൾ വീതം പഠനവും നടത്തി. 2017 ൽ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചു പൂട്ടി. പിന്നീടിങ്ങോട്ട് സൌകര്യങ്ങൾ ഒരുക്കുമെന്നുള്ള വാഗ്ദാനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും പെരുമഴയായിരുന്നു.

100 കുട്ടികളെ പഠിപ്പിക്കാൻ ഇത്തവണയും അപേക്ഷ നൽകി. പരിശോധനയിൽ ആവശ്യത്തിന് ജീവനക്കാരും മറ്റു കുറവുകളും ചൂണ്ടിക്കാട്ടി തള്ളി. ജീവനക്കാരെ നിയമിച്ച് പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡോക്ടർമാരുണ്ടെങ്കിലും പാരാമെഡിക്കൽ സ്റ്റാഫ് പകുതി പോലുമില്ല. ഏറ്റവും കൂടുതൽ ശുചിത്വം വേണ്ട ആശുപത്രിയിൽ ശുചീകരണതൊഴിലാളികളാരുമില്ല. 40 നഴ്സുമാരുടെയും 22 നഴ്സിംഗ് അസ്സിസ്റ്ററുമാരുടെും കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ആയിരത്തോളം പേർ ഒപിയിൽ എത്തുന്നുണ്ട്. പുതിയതായി പണിത കെട്ടിടത്തിൽ 100 കിടക്കകളുള്ള വാർഡ് സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. മന്ത്രി ഉദ്ഘാടനവും നടത്തി. പക്ഷേ, ചികിത്സമാത്രമില്ല

പൂര്‍ണ സജ്ജമാകാതെ കോന്നി മെഡി. കോളേജ്, ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയില്ല

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലുള്ളവർക്കായി വിഭാവനം ചെയ്ത കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഇതുവരെ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ മുടക്കി കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത നിലയിലാണ് ആശുപത്രി. 2013ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം.എന്നാൽ വർഷങ്ങൾക്ക് ഇപ്പുറവും ഒരു പ്രവേശനവും നടന്നില്ല. വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനത്തിന് സർക്കാർ നൽകുന്ന അപേക്ഷ തുടർച്ചയായി തള്ളുകയാണ് ദേശീയ മെഡിക്കൽ കമ്മിഷൻ.100 സീറ്റിന് അനുമതി തേടിയാണ് ഒടുവിൽ സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷനെ സമീപിച്ചത്. എന്നാൽ കമ്മീഷൻ നിർദേശിക്കുന്ന സൗകര്യങ്ങളൊന്നും കോന്നിയിൽ പൂർത്തിയായിട്ടില്ല. കോളേജിനുള്ളിലെ ഹോസ്റ്റൽ നിർമ്മാണം പാതിവഴിയിലാണ്. 330 കിടക്കകൾ വേണ്ടിടത്ത് നിലവിലുള്ളത് 290 എണ്ണം. ലബോറട്ടറികൾ ഒന്നും സജ്ജമല്ല. 

2020 സെപ്റ്റംബർ 14 ന് ആഘോഷപൂർവമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. ഒപി മുതൽ മേജർ ഓപ്പറേഷൻ തിയേറ്റർ വരെ ഉടൻ സജീകരിക്കുമെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്. എന്നാൽ കൊല്ലം രണ്ടായിട്ടും ഒപി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങൾ ഇല്ല. അത്യാഹിത വിഭാഗം പേരിന് മാത്രമാണ്. കിടത്തി ചികിത്സ തുടങ്ങയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ എത്തുന്നില്ല. 394 ജീവനക്കാർ തസ്തിക സൃഷ്ടിച്ചു. നിയമനം നൽകിയത് 258 പേർക്ക്. ശസ്ത്രക്രിയ സൗകര്യങ്ങൾ ഇല്ല. പലപ്പോഴും ഫാർമസിയിൽ അത്യാവശ്യ മരുന്നുകളുടെ കുറവും ഉണ്ട്.

Follow Us:
Download App:
  • android
  • ios