SFI Activist Stabbed To Death : ധീരജ് കൊലപാതകം; കുത്തിയത് താൻ തന്നെ, നിഖിൽ പൈലി കുറ്റം സമ്മതിച്ചു
ധീരജ് രവീന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
കൊച്ചി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (Dheeraj Rajendran) കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി (Nikhil Paily) . പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ധീരജിൻ്റെ കൊലപാതകത്തിൽ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.
Read Also: 'എസ്എഫ്ഐ കലാപം അഴിച്ചുവിടുന്നു'; ഇടുക്കി കൊലപാതകത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി കെഎസ്‍യു
സംസ്ഥാനത്ത് സംഘർഷാവസ്ഥ, പലയിടത്തും ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ
ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ എസ്എഫ്ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘർഷാവസ്ഥയിലേക്കെത്തി. പലയിടത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘർഷവും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണവുമുണ്ടായി. (കൂടുതൽ വായിക്കാം..)