ബൂസ്റ്റർ ഡോസിനായി വ്യത്യസ്ത വാക്സീൻ കുത്തിവെക്കാനാണ് തീരുമാനം എങ്കിൽ കൊവാക്സീന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും കരുതൽ ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസ് (Booster Dose) നല്‍കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഐഎംഎ (IMA). ബൂസ്റ്റർ ഡോസിനായി വ്യത്യസ്ത വാക്സീൻ കുത്തിവെക്കാനാണ് തീരുമാനം എങ്കിൽ കൊവാക്സീന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് വാക്സീൻ നൽകുന്നതും ശരിയായ തീരുമാനമാണ്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പിജി കൗണ്‍സിലിം​ഗ് വേ​ഗത്തിലാക്കണമെന്നും ഐഎംഎ പറഞ്ഞു. 

ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ഒപ്പം 60 ന് മുകളിലുള്ള എല്ലാവരെയും കൂട്ടിയാൽ ആകെ ബൂസ്റ്റർ ഡോസ് നല്‍കേണ്ടത് ഏതാണ്ട് പതിനൊന്ന് കോടിക്കാണ്. വ്യത്യസ്ത വാക്ലീൻ ബൂസ്റ്റർ ഡോസിന് ഉപയോഗിക്കണം എന്ന ശുപാർശയാണ് കേന്ദ്ര സർക്കാരിന് കിട്ടിയതെന്ന് സൂചനയുണ്ട്. അതായത് രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവരാണെങ്കിൽ മറ്റൊരു വാക്സീന്‍ ബൂസ്റ്റർ ഡോസായി നല്‍കും. 
ഈ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ നാല് വാക്സീനുകളാണ് പരിഗണിക്കുന്നത്.

ഒന്ന് ബയോ ഇയുടെ കോർബ് വാക്സ്. ഇതിന്‍റെ പരീക്ഷണം തുടരുകയാണ്. രണ്ടാഴ്ചയിൽ അനുമതി കിട്ടിയേക്കും. 30 കോടി ഡോസിനായി സർക്കാർ 1500 കോടി രൂപ അഡ്വാൻസ് നല്‍കിയെന്നാണ് സൂചന. രണ്ട് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവൊ വാക്സ്. ചില രാജ്യങ്ങൾ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്ന് ഭാരത് ബയോടെക്കിന്‍റെ മൂക്കിലൂടെ നല്‍കാവുന്ന വാക്സീൻ. നാല് ജെന്നോവ ഫാർമസ്യൂട്ടിക്കലിന്‍റെ ആർഎൻഎ അടിസ്ഥാന വാക്സീൻ. ആറു കോടി വാക്സീൻ ഈ വർഷം നല്‍കാമെന്ന് കമ്പനി പറയുന്നു.