85 മുതൽ 100 സീറ്റ് കിട്ടിയാൽ തരക്കേടില്ലെന്ന് പറഞ്ഞ തരൂർ തനിക്ക് സ്വന്തമായി കണക്കില്ലെന്നും കൂട്ടിച്ചേർത്തു. മറ്റ് നേതാക്കളുടെ കണക്കുകളെ പിന്താങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ലെന്നും ട്രെൻഡ് അനുകൂലമായാൽ നല്ല വിജയമുണ്ടാകുമെന്നും ശശി തരൂർ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വനിത മുഖ്യമന്ത്രിയെന്ന രാഹുലിന്റെ പ്രതികരണത്തിൽ ഭാവിയിൽ നടപ്പാകുമെന്നും ശശി തരൂർ പ്രതികരിച്ചു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ ഇടപെടുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
കഥ മാറിക്കൊണ്ടേയിരിക്കുന്നു. 85 മുതൽ 100 സീറ്റ് കിട്ടിയാൽ തരക്കേടില്ലെന്ന് പറഞ്ഞ തരൂർ തനിക്ക് സ്വന്തമായി കണക്കില്ലെന്നും കൂട്ടിച്ചേർത്തു. മറ്റ് നേതാക്കളുടെ കണക്കുകളെ പിന്താങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്. 9 വനിത സ്ഥാനാർത്ഥികളിൽ ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നില്ല. എല്ലാവരും കഴിവുള്ളവരാണ്. രാഹുൽഗാന്ധിയുടെ ഉദ്ദേശ്യം നല്ലതാണ്. ഭാവിയിൽ നടപ്പാകും. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ ഇടപെടുന്നില്ലെന്നും ജനങ്ങൾക്ക് ഈ ചർച്ച ആവശ്യമില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.
സിപിഎം ബിജെപി ഡീൽ ഉണ്ടെന്നും കോൺഗ്രസിന്റെ ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്സിആർഎ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം. ഇല്ലെങ്കിൽ വലിയ അപകടമാണ്. ഈ വിഷയം കോടതിയിലെത്തും. ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സർക്കാരിന് എന്തവകാശമാണുള്ളതെന്നും തരൂർ ചോദിച്ചു.

