ജില്ല നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ 7 പേർ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. ജില്ല നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. പാലക്കാട്ടെ സി പി ഐ ജില്ല നേതൃത്വത്തിനെതിരെ പരസ്യപോരിനിറങ്ങിയിരിക്കുകയാണ് ജില്ലയിലെ പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് മുഹസീൻ.

ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് എംഎൽഎ രാജിക്കത്ത് നൽകിയിരിക്കുന്നത്. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെടുകയും ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജില്ലാ സമ്മേളനത്തിനിടെ വലിയ തരത്തിൽ വിഭാഗീയ പ്രവർത്തനം നടന്നതായി 3 അംഗ കമ്മീഷൻ കണ്ടെത്തിയിരുന്നു . കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൂഹസീനെ ജില്ല എക്സിക്യൂട്ടിവിൽ നിന്ന് കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി, സുഭാഷ്, പട്ടാമ്പിയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.

ഇതോടെ സി പി ഐ യിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജി വെക്കുകയും ചെയ്തിരുന്നു.കാനം പക്ഷക്കാരനായ സി പി ഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിൻ്റെ ആരോപണം. അതെ സമയം കൂടുതൽ പേർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ജില്ല നേതൃത്വം.ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എംഎൽഎയോ ജില്ല സെക്രട്ടറിയോ തയാറായില്ല.

Read More : രാജി സിപിഎം തീരുമാനം, പ്രായപരിധി പിന്നിട്ടു, മന്ത്രിയുമായി തർക്കമില്ല'; വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ