തൃശൂർ കൂർക്കഞ്ചേരിയിൽ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് ചൂണ്ടുവിരലിൽ കെട്ടുണ്ടായിരുന്ന അക്ഷര എന്ന പെൺകുട്ടിയുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കും നേതാക്കളുടെ ഇടപെടലിനും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മറ്റൊരു വിരലിൽ മഷി പുരട്ടി പെൺകുട്ടിക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു
തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവിൽ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുകയും പെൺകുട്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന ചട്ടം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേതാക്കൾ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

