കരിപ്പൂർ വിമാനാപകടം: പരിക്കേറ്റ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
പരിക്കേറ്റ യാത്രക്കാരിൽ 17 പേരുടെ നില ഗുരുതരം. മൂന്ന് പേരുടെ ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ആണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ മരണപ്പെട്ട 18 പേരിൽ ഒരാൾക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട 117 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. അതിൽ തന്നെ മൂന്ന് പേരുടെ ജീവൻ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്. ചികിത്സയിലുള്ളതിൽ ഇരുപത് പേർ കുട്ടികളാണ്.
അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. പൈലറ്റുമാർ രണ്ടു പേരും അപകടത്തിൽ മരണപ്പെട്ടതിനാൽ ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.