പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ വിലക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ
നിയമനങ്ങളിലെ സുതാര്യത കുറവും യോഗ്യതയില്ലാത്തവരെ നിയമിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സർക്കാർ നടപടി. ഇതു ചോദ്യം ചെയ്ത് പിഡബ്യൂസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്‍റെ തീരുമാനം എന്ന പിഡബ്യൂസിയുടെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിഡബ്യൂസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ നടപടി ഏകപക്ഷീയമാണ് എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ഹർജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും
സ്വപ്നയുടെ നിയമനത്തിലെ അപാകത; പ്രൈസ് വാട്ടർഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്കേർപ്പെടുക്കി ഐടി വകുപ്പ്