കോൺഗ്രസിനെ നയിക്കേണ്ടത് നെഹ്റു-ഗാന്ധി കുടുംബം തന്നെയെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
നിർണ്ണായക പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോൺഗ്രസിൽ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്നും പാർലമെൻററി ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകി.
ദില്ലി: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം തുടർന്നും നെഹ്റു - ഗാന്ധി കുടുംബത്തിന് തന്നെ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.
നിർണ്ണായക പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോൺഗ്രസിൽ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്നും പാർലമെൻററി ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകി. നരേന്ദ്രമോദിക്ക് യുവവോട്ട് കിട്ടുന്നതെങ്ങനെയെന്ന് തുറന്ന ചർച്ച വേണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കിൽ കുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ കണ്ടെത്തണമെന്ന് കത്തിൽ ഒപ്പുവച്ച പിജെ കുര്യൻ ആവശ്യപ്പെട്ടു
പ്രവർത്തക സമിതിയിലെ ഏഴുപേർ ഉൾപ്പടെ 23 പ്രമുഖ നേതാക്കളാണ് സംഘടനയിൽ മാറ്റം ആവശ്യപ്പെട്ട് സോണിയഗാന്ധിക്ക് കത്ത് നല്കിയത്. ഇരുന്നുറോളം പ്രാദേശിക നേതാക്കളും സമാന ആവശ്യം ഉന്നയിച്ചെന്നാണ് സൂചന. സംഘടനയ്ക്ക് പൂർണ്ണസമയ സജീവ പ്രസിഡൻറു വേണം എന്നതാണ് ആദ്യ ആവശ്യം. പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കാൻ പാർലമെൻറി ബോർഡ് രൂപീകരിക്കണം.
പ്രവർത്തകസമിതിയിലേക്കുൾപ്പടെ സംഘടന തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന ഘടകങ്ങളെ ശാക്തീകരിക്കണം. നരേന്ദ്ര മോദിക്ക് യുവ വോട്ടർമാരുടെ പിന്തുണ കിട്ടുന്നതിനെക്കുറിച്ച് തുറന്ന ചർച്ച എന്ന ആവശ്യത്തിലൂടെ രാഹുൽ ഗാന്ധിക്കെതിരായ ഒളിയമ്പുമുണ്ട്. ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, ഭൂപീന്ദർസിംഗ് ഹൂഡ, മുകുൾ വാസ്നിക്, വീരപ്പമൊയ്ലി തുടങ്ങിയവർ കത്തിൽ ഒപ്പവച്ചു. ജിതിൻ പ്രസാദ, മിലിന്ദ് ദേവ്റ, മനീഷ് തിവാരി തുടങ്ങിയവരും പങ്കു ചേർന്നതു വഴി മുതിർന്നവരും യുവനേതാക്കളും തമ്മിലുള്ള യുദ്ധമല്ലെന്ന സൂചനയും ഉണ്ട്. കേരളത്തിൽ നിന്ന് പിജെ കുര്യൻ, ശശി തരൂർ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.