ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്ന് സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കുവെച്ചത്. ഇതോടെ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു.

വയനാട്: മുട്ടിലില്‍ ഇട്ടിമരം കൊള്ളയില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്. വനംമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കുവെച്ചത്. ഇതോടെ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. വനം വിജിലന്‍സ് സിസിഎഫിനാണ് ചുമതല. ഈട്ടിമരം കൊള്ളയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ, ഏതോക്കെ ഉദ്യോഗസ്ഥരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്, സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക. 

ഇതിനിടെ മുട്ടില്‍ വീട്ടിമരം കൊള്ളയില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരന്‍ തങ്കച്ചന്‍ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടില്‍ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്‍റെ ആരോപണത്തെകുറിച്ചും വനംവകുപ്പ് അന്വേഷണം തുടങ്ങി. മരം സൂക്ഷിക്കാനുള്ള ലൈസന്‍സിന്‍റെ മറവില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന അതിര്‍ത്ഥിയില്‍ തമിഴ്നാട്ടില്‍നിന്നും അനധികൃതമായി ഈട്ടിമരം കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതേക്കുറിച്ചും ഉടന്‍ അന്വേഷണം തുടങ്ങും.