സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു

കൊച്ചി: ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസൻ. മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ശ്രീലങ്കയിലെ കൊളംബോയിൽ കഴിയുന്ന ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐ എസ് ആർ ഒ ചാരക്കേസിന് 28 വ‍ർഷമാകുമ്പോഴാണ് സി ബി ഐയ്ക്കെതിരെ കടുത്ത വിമർശനവുമായി ഫൗസിയ ഹസൻ രംഗത്തെത്തുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു.

മൊഴിയെടുക്കാൻ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുൻ ഐ പി എസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസിൽ കുറ്റം സമ്മതിക്കാൻ തന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസൻ പറഞ്ഞു.