Asianet News MalayalamAsianet News Malayalam

Waqf Board : വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം; പിന്നോട്ടില്ല പ്രഖ്യാപിച്ച് മുസ്ലിം ലീഗിന്‍റെ വമ്പൻ റാലി

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് കോഴിക്കോട് അരങ്ങേറിയത്

IUML (Muslim League) organises rally against Waqf board appointments
Author
Kozhikode, First Published Dec 9, 2021, 11:08 PM IST

കോഴിക്കോട്: വഖഫ് നിയമം (Waqf Board) പിന്‍വലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗിന്‍റെ (Muslim League) വഖഫ് സംരക്ഷണ റാലി (Waqf Protection Rally). വിഷയത്തില്‍ സുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ (Sadiqali Shihab Thangal) പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന  മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ (P K Kunhalikutty) പ്രതികരണം.

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് കോഴിക്കോട് അരങ്ങേറിയത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശ്വാസമില്ലെന്നും 2017ല്‍ കൊണ്ടുവന്ന നിയമഭേധഗതിപിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും റാലി ഉദ്ഘാടനം ചെയ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വഖഫ് വിഷയത്തിൽ സമസ്തയെ അനുനയിപ്പിച്ച് സർക്കാർ, ബില്ലിൽ വിശദമായ ചർച്ചയെന്ന് ഉറപ്പ്

മുസ്ലീം ലീഗ് നടത്തുന്ന പ്രക്ഷോഭത്തെ ദുര്‍ബലമാക്കാന്‍ സമുദായത്തിനിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനുളള നീക്കം വിലപ്പോവില്ലെന്നും സര്‍ക്കാരിനുളള മുന്നറിയിപ്പാണ് വഖഫ് സംരക്ഷണ റാലിയെന്നും പികെ കു‍‍ഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ സംഘത്തിലെ അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ ഒരു വിഭാഗം സമസ്ത നേതാക്കളും റാലിക്കെത്തിയെന്നത് ശ്രദ്ദേയമാണ്. എന്നാല്‍ മുസ്ലിം ലീഗ് നേതാക്കള്‍ മാത്രമാണ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

അതേസമയം വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ ഇന്നലെ പിന്നോട്ട് പോയിരുന്നു. നിയമനം പി എസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാറിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ശുഭപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും സമസ്ത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശേഷം ആവശ്യപ്പെട്ടിരുന്നു.

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാർ പിന്മാറാൻ തീരുമാനിച്ചത്.  നിയമസഭ  ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ. പി എസ് സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിന്നോട്ടില്ലെന്ന് ആവർത്തിച്ചിരുന്ന മുഖ്യമന്ത്രി സമസ്തയുമായുള്ള ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ സർക്കാറിന് പിടിവാശിയില്ലെന്നാണ് വ്യക്തമാക്കിയത്. പിഎസ് സി നിയമനത്തിൽ  വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ സർക്കാർ പ്രഖ്യാപിച്ചതെന്നതും ശ്രദ്ദേയമാണ്.

കെ ടി ജലീൽ സമുദായത്തിന് ബാധ്യതയെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ

Follow Us:
Download App:
  • android
  • ios