നിയമസഭ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിന് യാക്കോബായ സഭ ആഹ്വാനം ചെയ്തു. പള്ളി തർക്കത്തിൽ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെന്നും ഓർത്തഡോകസ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. പള്ളി തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആശ്വാസമായെന്നും പ്രധാനമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും സഭ വ്യക്തമാക്കി. പള്ളി തർക്കത്തിൽ ഓർത്തഡോകസ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 2017 ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എറണാകുളത്തെയും പാലക്കാട്ടെയും ആറ് പള്ളികൾ ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയതോടെയാണ് ഒരിടവേളയക്ക് ശേഷം സഭ തർക്കം സജീവമാകുന്നത്. മറുവിഭാഗം പള്ളികൾ കൈയ്യടിക്കിവെച്ചത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് രോഷം പ്രകടിപ്പിക്കുമ്പോഴും തർക്കമല്ല ചർച്ചയാണ് വേണെതെന്ന് സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി.
മനസാക്ഷി വോട്ട്
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും പള്ളി തർക്കത്തിൽ സഹായിച്ച ഇടതിനൊപ്പമായിരുന്നു സഭ നേതൃത്വം. ഇക്കുറി മനസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി നടത്തിയ ഇടപെടലിൽ അശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നടത്തിയ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും സഭ വിശദീകരിച്ചു. 6 പള്ളികൾ ഏറ്റെടുക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള സംഘർഷാവസ്ഥ കഴിഞ്ഞ ദിവസത്തെ ഡിവിഷൻ ബഞ്ച് ഉത്തരവിലൂടെ ഒഴിവായിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി ഉത്തരവിന്‍റെ ബലത്തിൽ നേരത്തെ ഏറ്റെടുത്ത് കൈമാറിയ പള്ളികൾ തിരികെ വേണമെന്ന ആവശ്യം പ്രാദേശികമായി ഉയരുന്നുണ്ട്.ഈ സാഹചര്യത്തിൽ ഇത്തരം പള്ളികളിൽ പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
