കോതമംഗലം പള്ളിത്തർക്കം: യാക്കോബായ വിഭാഗത്തിന്‍റെ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടരുന്നു
പള്ളിമുറ്റത്തെ പന്തലിലാണ് വിശ്വാസികൾ ഒത്തുചേർന്നുള്ള രാപ്പകൽ സത്യാഗ്രഹ സമരം. മതമൈത്രി സംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
കൊച്ചി: കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്‍റെ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടരുന്നു. പള്ളി ഏറ്റെടുക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
പള്ളിമുറ്റത്തെ പന്തലിലാണ് വിശ്വാസികൾ ഒത്തുചേർന്നുള്ള രാപ്പകൽ സത്യാഗ്രഹ സമരം. മതമൈത്രി സംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ഹർജിയിൽ പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ആര് വന്നാലും യാക്കോബായ വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായ പള്ളി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ് സമരം. സമാന്തരമായി പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞവും നടക്കുന്നുണ്ട്.
മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ കൂട്ടായ്മകൾ ഓരോ ദിവസത്തെയും സമരത്തിന് നേതൃത്വം നൽകും. എല്ലാ ദിവസനും വൈകീട്ട് കോതമംഗലം നഗരത്തിൽ നിന്ന് സമര പന്തലിലേക്ക് സമരാഭിവാദ്യ പ്രകടനവും നടക്കും. സമരപന്തലിൽ കുറഞ്ഞത് 500 പേരെങ്കിലും എല്ലാസമയവും ഉണ്ടാകും വിധമാണ് ക്രമീകരണം. പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് ഓർത്തഡോക്സുകാർ പിൻവാങ്ങുന്നത് വരെ സമരം തുടരാണ് സമരസമിതിയുടെ തീരുമാനം.