സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി സഹകരിക്കുന്നുണ്ട്.
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി ട്രോയ്സ്. എസ്ആർഐടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് ട്രോയ്സ് എംഡി ജിതേഷ് പറഞ്ഞു. ഊരാളുങ്കൽ-എസ്ആർഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായിരുന്നു. ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ജിതേഷ് പറഞ്ഞു. എസ്ആർഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവിൽ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി സഹകരിക്കുന്നുണ്ട്.
അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.
10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.

