സംസ്ഥാനത്ത് ഗവർണറെ ഉപയോഗിച്ച് ഭരണഘടനാ സ്തംഭനത്തിന് ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു
കോട്ടയം: കേരളത്തിന് എന്ത് ഗ്യാരൻറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെന്ന് കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചാണ് റബർ വില നിർണയിക്കുന്നത്. കേരളത്തിന് സഹായകരമാകുമെന്നതിനാൽ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഗവർണറെ ഉപയോഗിച്ച് ഭരണഘടനാ സ്തംഭനത്തിന് ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. സജി ചെറിയാന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ കോൺഗ്രസ് എം ഇടപെട്ട് കൃത്യമായ പ്രതികരണം നടത്തി. പ്രയോഗം തിരുത്താൻ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റിൽ മത്സരിക്കാനുള്ള അര്‍ഹത കേരളാ കോൺഗ്രസ് എമ്മിനുണ്ട്. മൂന്ന് സീറ്റുകൾക്ക് വരെ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
