കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. 

കോട്ടയം: കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പിജെ ജോസഫ് ചോദിച്ചു

തെരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും വിജോയിപ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെഎം മാണിയെ തൊട്ടപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റു. കേരളാ കോണ്‍ഗ്രസ് യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ മാണിക്കെതിരെ ഇടത് മുന്നണി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഇടതേക്കെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്.

സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. കെഎം മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍‍ യുഡിഎഫ് നേതാക്കാള്‍ പരിഹസിച്ചിരുന്നത്. 

ഇന്നത്തെ സര്‍ക്കാര്‍ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കേരളകോൺഗ്രസ്‌ എം ആദരവും ബഹുമാനവും ഉണ്ടെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്. മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടിൽ ഉറച്ച് നിൽക്കുന്നുഎന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ മാണിയും എല്‍ഡിഎഫ് നേതാക്കളും വിഷയത്തില്‍ എന്ത് പറയുന്നു എന്നുള്ളതാണ് പ്രധാനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona