പാർലമെൻ്റിൽ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ലെന്നും കോൺഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ടെന്നും ജോസ് കെ മാണി. തൻ്റെ സ്ഥാനാർസ്ഥിത്വം പാർട്ടിയുടെ അനിവാര്യതയാണെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട്

കോട്ടയം: പാലായുടെ മകനാണ് താനെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർലമെൻ്റിൽ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ല. കോൺഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ട്. തൻ്റെ സ്ഥാനാർഥിത്വം പാർട്ടിയുടെ അനിവാര്യതയാണ്. പതിമൂന്നാം സീറ്റിലെ ചർച്ച നീണ്ടതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നും ജോസ് കെ മാണി പറഞ്ഞു. 

സിപിഎമ്മിനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ച് നിൽക്കുന്നു. താങ്ങി നിർത്തിയത് സിപിഎം ആണ്. ഇനി എങ്ങോട്ടുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ 30 വർഷം പൂഞ്ഞാറിൽ ഒന്നും ചെയ്യാത്തവരാണ് പാലായിൽ വന്ന് വാഗ്ദാനം നൽകുന്നതെന്നും ഷോൺ ജോർജിനെ വിമർശിച്ചു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. കെഎം മാണി ചെയ്ത വികസനമേ പാലാക്കൊപ്പം ചേർത്ത പൂഞ്ഞാറിലെ പഞ്ചായത്തുകളിലുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.