ജോസ് വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്; മുന്നണി മാറ്റം ചര്ച്ച
പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും വരെ ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിൽക്കാനായിരിക്കും പാർട്ടി തീരുമാനമെന്നാണ് സൂചന.
കോട്ടയം: രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി മാറ്റമായിരിക്കും പ്രധാന അജണ്ട. രാവിലെ പത്തരയ്ക്ക് കോട്ടയത്താണ് യോഗം. യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ട. പാർട്ടിയിലെ എംഎൽഎമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. ഈ സാഹചര്യത്തതിൽ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും വരെ ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിൽക്കാനായിരിക്കും പാർട്ടി തീരുമാനമെന്നാണ് സൂചന.
സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എൽഡിഎഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം. അങ്ങിനെയെങ്കിൽ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്‍റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഇതിനൊപ്പം എൻഡിഎയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വരും നാളുകളിൽ പാർട്ടിയിൽ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.